കുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിൽ കുവൈത്തിലെ വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കി. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്ത് ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, എന്നാൽ ആഗോള ആരോഗ്യ ഭീഷണിയെ മുൻനിർത്തിയാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.
വിമാനത്താവളങ്ങൾ ഉൾപ്പെടെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും യാത്രക്കാരുടെ ആരോഗ്യ പരിശോധന, താപനില സ്കാനിംഗ്, മെഡിക്കൽ പരിശോധന എന്നിവ കർശനമാക്കിയിട്ടുണ്ട്. ഉഗാണ്ട, ദക്ഷിണ സുഡാൻ, കോൺഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും ഉഗാണ്ടയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എബോള ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോംഗോയിൽ മരണസംഖ്യ 160 ആയി ഉയർന്നതായും 61 കേസുകൾ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉഗാണ്ടയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.






