തിരുവനന്തപുരം: പുതിയ ആരോഗ്യ മന്ത്രി ആദ്യം ഉദ്യോഗസ്ഥരുമായി അല്ല, രോഗികളുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി ഡോ. ഹാരിസ് ചിറക്കൽ. ആരോഗ്യ സംവിധാനത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അവ പഠിച്ച് പരിഹാരം കാണാൻ സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റം ഇപ്പോഴും പൂർണമായും ശരിയായിട്ടില്ല. രോഗികളുടെ അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കി അതനുസരിച്ച് നടപടികൾ സ്വീകരിക്കണം. ശക്തമായ വികസന പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയ്ക്ക് അനിവാര്യമാണ്, എന്നാണ് ഹാരിസ് ചിറക്കലിന്റെ പ്രതികരണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ സ്ഥാപനമാണെങ്കിലും സ്ഥലപരിമിതിയും ഉപകരണ ക്ഷാമവും വലിയ വെല്ലുവിളികളായി തുടരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ മെഡിക്കൽ ഉപകരണങ്ങൾ എത്തുന്നതിൽ വലിയ കാലതാമസമുണ്ടെന്നും 2023-ൽ നൽകിയ അപേക്ഷകൾ പോലും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കടുത്ത കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്. ശമ്പളം വളരെ കുറവാണ്. പല വാർഡുകളിലും ആവശ്യത്തിന് ജീവനക്കാരില്ല. ചിലയിടങ്ങളിൽ 60 രോഗികൾക്ക് ഒരു നഴ്സ് മാത്രമാണ് ഉള്ളത്, എന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.
ചികിത്സാ പിഴവുകൾക്ക് പിന്നിലെ പ്രധാന കാരണം ജീവനക്കാരുടെ കുറവും അമിത ജോലിഭാരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിനേക്കാൾ നിലവിലുള്ള മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ജനറൽ ആശുപത്രിയിൽ പുതിയ മെഡിക്കൽ കോളേജ് തുടങ്ങുന്ന നീക്കത്തെ അദ്ദേഹം പിന്തുണച്ചു. ട്രോമാ കെയർ കേന്ദ്രങ്ങൾ കൂടുതൽ ആരംഭിക്കണമെന്നും ഇതിലൂടെ മെഡിക്കൽ കോളേജുകളിലെ രോഗി തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡോക്ടർ സുനിലിനെ നിയമിച്ചതിലും സന്തോഷമുണ്ടെന്ന് ഹാരിസ് ചിറക്കൽ പ്രതികരിച്ചു. ഡോക്ടർമാരെ ഭരണ സംവിധാനത്തിലേക്ക് വളരെ അപൂർവമായാണ് കൊണ്ടുവരുന്നത്. അതുകൊണ്ട് ഈ തീരുമാനം സ്വാഗതാർഹമാണ്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






