ന്യൂഡൽഹി: ഒളിമ്പ്യനും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ ഷൂട്ടിംഗ് സ്വർണമെഡൽ ജേതാവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ സെക്രട്ടറി ജനറലുമായ രാജാ രൺധീർ സിങ് (79) അന്തരിച്ചു. അർജുന അവാർഡ് ജേതാവും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മുൻ അംഗവുമായിരുന്നു.
1987 മുതൽ 2012 വരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ സെക്രട്ടറി ജനറലായി പ്രവർത്തിച്ച അദ്ദേഹം, 2001 മുതൽ 2014 വരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഓണററി അംഗമായിരുന്നു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ അധ്യക്ഷനുമായിരുന്നു രൺധീർ സിങ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷം മുമ്പ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് പിന്മാറിയിരുന്നു.
1978-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച അദ്ദേഹം, ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ ലഭിച്ച ആദ്യ സ്വർണമെഡലിനുടമയാണ്. അഞ്ചു ഒളിമ്പിക് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ അർജുന അവാർഡിലൂടെ ആദരിച്ചു. ഭാര്യ വിനിതയാണ്. മക്കൾ ട്രാപ്പ് ഷൂട്ടർ രാജേശ്വരി കുമാരി, മഹിമ, സുനൈന എന്നിവരാണ്.






