സമീപകാലത്തെ ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കുമാണ് തിരുവനന്തപുരം ഇന്ന് സാക്ഷ്യംവഹിച്ചിരിക്കുന്നത്. സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട് മകൾ വീണയെ ചോദ്യം ചെയ്യാൻ പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിൽ ഇഡി നടത്തിയ അപ്രതീക്ഷിത റെയ്ഡാണ് നാടകീയ രംഗങ്ങൾക്ക് തുടക്കമിട്ടത്. മണിക്കൂറുകൾ നീണ്ട റെയ്ഡ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സിപിഎം നേതാക്കളും പ്രവർത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും ഇളകി. കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ പ്രത്യേകിച്ച് ഒന്നും ലഭിക്കാതെ പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ കൂവിയും വാഹനം അടിച്ചു തകർത്തും കൈവിട്ട രീതിയിൽ കൈകാര്യം ചെയ്യുകയായിരുന്നു ഈ പ്രവർത്തകരെല്ലാം.
പിന്നാലെ പുറത്തിറങ്ങിയ പിണറായി വിജയനിൽ കണ്ടത് പുതിയൊരു ഊർമായിരുന്നു. കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയവേട്ടകൊണ്ട് തന്നെയും സിപിഐ എമ്മിനെയും തളർത്തിക്കളയാമെന്ന് വിചാരിക്കേണ്ടെന്നാണ് തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇഡി ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു പിണറായിയുടെ വരവ്. ഇതേ ചിത്രം പിന്നെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതും ഒരു പ്രഖ്യാപനം തന്നെയാണ്.
ഇത്തരമൊരു പരിശോധന നടത്തണമെന്ന് ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു. മുകളിൽനിന്ന് ലഭിച്ച നിർദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥർ വീട്ടിൽവന്നത്. പരിശോധന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെപ്പോലെയുള്ളവർക്ക് മനസംതൃപ്തി നൽകുന്നുണ്ടാകും. ഇത്തരം നടപടികൾകൊണ്ടും തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. പാർടി ശത്രുക്കൾ തന്നെ കൊത്തിവലിക്കാനൊരുങ്ങിയ എല്ലാഘട്ടത്തിലും പാർടി സഖാക്കളുടെയും നാടിന്റെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചിട്ടുണ്ട്. ആ പിന്തുണയ്ക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് ഇന്നും തെളിയിച്ചത്. ഏത് വെല്ലുവിളിയെയും നേരിടാൻ ഒന്നിച്ചിറങ്ങാമെന്നും പറഞ്ഞുവെക്കുമ്പോൾ, തരിപ്പണമായി പോയ തെരഞ്ഞെടുപ്പ് കാലത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നുയർന്ന സമാനതകളില്ലാത്ത വിമർശനങ്ങളെ ഒറ്റ ദിവസം കൊണ്ട് മറികടന്ന പിണറായിയെ കാണാൻ കഴിയുകയായിരുന്നു.





