സമീപകാലത്തെ ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കുമാണ് തിരുവനന്തപുരം ഇന്ന് സാക്ഷ്യംവഹിച്ചിരിക്കുന്നത്. സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട് മകൾ വീണയെ ചോദ്യം ചെയ്യാൻ പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിൽ ഇഡി നടത്തിയ അപ്രതീക്ഷിത റെയ്ഡാണ് നാടകീയ രംഗങ്ങൾക്ക് തുടക്കമിട്ടത്. മണിക്കൂറുകൾ നീണ്ട റെയ്ഡ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സിപിഎം നേതാക്കളും പ്രവർത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും ഇളകി. കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ പ്രത്യേകിച്ച് ഒന്നും ലഭിക്കാതെ പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ കൂവിയും വാഹനം അടിച്ചു തകർത്തും കൈവിട്ട രീതിയിൽ കൈകാര്യം ചെയ്യുകയായിരുന്നു ഈ പ്രവർത്തകരെല്ലാം.
പിന്നാലെ പുറത്തിറങ്ങിയ പിണറായി വിജയനിൽ കണ്ടത് പുതിയൊരു ഊർമായിരുന്നു. കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയവേട്ടകൊണ്ട് തന്നെയും സിപിഐ എമ്മിനെയും തളർത്തിക്കളയാമെന്ന് വിചാരിക്കേണ്ടെന്നാണ് തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇഡി ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു പിണറായിയുടെ വരവ്. ഇതേ ചിത്രം പിന്നെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതും ഒരു പ്രഖ്യാപനം തന്നെയാണ്.
ഇത്തരമൊരു പരിശോധന നടത്തണമെന്ന് ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു. മുകളിൽനിന്ന് ലഭിച്ച നിർദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥർ വീട്ടിൽവന്നത്. പരിശോധന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെപ്പോലെയുള്ളവർക്ക് മനസംതൃപ്തി നൽകുന്നുണ്ടാകും. ഇത്തരം നടപടികൾകൊണ്ടും തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. പാർടി ശത്രുക്കൾ തന്നെ കൊത്തിവലിക്കാനൊരുങ്ങിയ എല്ലാഘട്ടത്തിലും പാർടി സഖാക്കളുടെയും നാടിന്റെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചിട്ടുണ്ട്. ആ പിന്തുണയ്ക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് ഇന്നും തെളിയിച്ചത്. ഏത് വെല്ലുവിളിയെയും നേരിടാൻ ഒന്നിച്ചിറങ്ങാമെന്നും പറഞ്ഞുവെക്കുമ്പോൾ, തരിപ്പണമായി പോയ തെരഞ്ഞെടുപ്പ് കാലത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നുയർന്ന സമാനതകളില്ലാത്ത വിമർശനങ്ങളെ ഒറ്റ ദിവസം കൊണ്ട് മറികടന്ന പിണറായിയെ കാണാൻ കഴിയുകയായിരുന്നു.
ഒരുപക്ഷേ പലവിധ അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും മൂലം ഇടഞ്ഞ് നിന്നിരുന്ന പ്രവർത്തകരേയും തകർന്ന് കിടന്നിരുന്ന തന്റെ തന്നെ ഇമേജിനേയും തിരിച്ചുപിടിക്കാൻ പിണറായിക്കും പാർട്ടിക്കുമായിട്ടുണ്ട്. ഇതൊരു തുടക്കമാണെന്ന് പിണറായി പറഞ്ഞത്, പോരാട്ടങ്ങളുടെ പുതിയൊരു കാലത്തേക്ക് സ്വാഗതം എന്ന അർത്ഥത്തിലും കൂടിയാകാം.
ഇതിനിടെ ഇഡിയുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെയും അല്ലാത്തവരെയും കള്ളക്കേസുകളിൽ കുടുക്കി നിശബ്ദരാക്കാൻ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് ഒരിക്കൽക്കൂടി തെളിയുന്നുവെന്നാണ് അഭിപ്രായങ്ങളിലേറേയും. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങാത്ത നേതാക്കളെ തളർത്താനും കക്ഷിമാറ്റത്തിന് നിർബന്ധിതരാക്കാനും വേണ്ടിയാണ് കേസുകൾ കെട്ടിച്ചമയ്ക്കുന്നത്. ബിജെപിയിൽ ചേരുന്ന നേതാക്കളുടെ കേസുകൾ ഇഡി ഉടൻ തന്നെ മരവിപ്പിക്കുന്ന ‘വാഷിംഗ് മെഷീൻ’ നയം ഇതിന് തെളിവാണ്.
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇഡിയുടെ കുറ്റസ്ഥാപന നിരക്ക് കേസുകൾ കെട്ടിച്ചമയ്‌ക്കുന്നതാണ് എന്നതിന് തെളിവാണ്. ആകെ രജിസ്റ്റർ ചെയ്ത കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇ ഡി രജിസ്റ്റർ ചെയ്ത അയ്യായിരത്തിലധികം കേസുകളിൽ വളരെ കുറഞ്ഞ ശതമാനം കേസുകളിൽ മാത്രമാണ് ഇതുവരെ അന്തിമ വിധി വന്നിട്ടുള്ളത്. 99 ശതമാനം കേസുകളും വിചാരണ പൂർത്തിയാകാതെ വർഷങ്ങളായി നീണ്ടുപോവുകയാണ് എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു വഞ്ചകനെപ്പോലെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഇഡിയോടു പരസ്യമായി പറഞ്ഞ സ്ഥിതി വരെ എത്തിയിട്ടുണ്ട്.
ഏറ്റവുമൊടുവിൽ ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി പൂർണമായി വിട്ടയച്ച സംഭവമാണ് ഇഡിയുടേയും സിബിഐയുടേയും ആരോപണങ്ങളുടെ മുനയൊടിക്കുന്നത്. കുറ്റാരോപിതരെ വിചാരണ കൂടാതെ വർഷങ്ങളോളം ജയിലിലിടാൻ ഇഡി ഉപയോഗിക്കുന്ന പീഡനമുറകൾക്കെതിരെ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പലപ്പോഴായി നിലപാടുകൾ എടുത്തിണ്ടെന്നതും ശ്രദ്ധേയം.
പ്രതിപക്ഷ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ കടുത്ത ജാമ്യവ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് ദീർഘകാലം ജയിലിലിടുന്ന ഒരു രീതി കുറച്ച് കാലമായി രാജ്യത്തുണ്ട്. എന്നാൽ, കോടതികളുടെ കൃത്യമായ ഇടപെടലിലൂടെ ഈ കേസുകളിൽ പലതും അടിസ്ഥാനമില്ലാത്തവയാണെന്ന് കണ്ടെത്തുകയും പ്രതികളെ കോടതി വിട്ടയയ്ക്കുകയും ചെയ്യുന്നു. 2024 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതിപക്ഷ നേതാക്കളെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അറസ്റ്റ് ചെയ്ത ഇഡിക്ക്, 2026 ഫെബ്രുവരിയിലെ മദ്യനയക്കേസ് വിധി ഉൾപ്പെടെയുള്ള സമീപകാല കോടതി ഉത്തരവുകളിലൂടെയാണ് കനത്ത തിരിച്ചടി നേരിട്ടത്.
വിചാരണ പൂർത്തിയാകാതെ കുറ്റം തെളിയുന്നതിന് മുൻപ് തന്നെ പ്രതികളെ വർഷങ്ങളോളം ജയിലിൽ അടയ്ക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് കോടതികൾ വ്യക്തമാക്കിക്കഴിഞ്ഞു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനോട് വിയോജിപ്പ് തന്നെ. മാസപ്പടി കേസിൽ സത്യം പുറത്ത് വരുക തന്നെ വേണം. വീണയോ ഇനി പിണറായി തന്നെയോ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാം. അതുവരെ കേന്ദ്രത്തിന്റെ രാഷ്ട്രീയ ദാസ്യവേല ചെയ്യുന്ന ഇഡി ഒരു വിശുദ്ധ ഏജൻസി അല്ലെന്നും ജനാധിപത്യ സംവിധാനങ്ങളെ തകർക്കാൻ ഇറങ്ങിത്തിരിച്ച വേട്ടക്കാരാണെന്നുമുള്ള ആരോപണം ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും.






