കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. എല്ലാവർക്കും നന്ദിയുണ്ടെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. തറവാട്ടുവീട്ടിൽ റഹീമിനെ കാത്ത് ഉമ്മയുമുണ്ട്.
2006-ലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് 34 കോടി രൂപ സമാഹരിച്ചിരുന്നു. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയിൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു.






