തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വായിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വിഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്. വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി.
വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റുമെന്നും പ്രഖ്യാപനം. കൃഷി ചെയ്യാനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകും. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപകമാക്കും, വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനം.
ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും വര്‍ഷം തോറും 25ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുക. ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും.
യുവജനങ്ങള്‍ക്ക് സംരംഭം ആരംഭിക്കാന്‍ 5ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കും. സംസ്ഥാനത്ത് വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സ്‌കീം, കേരളത്തെ സിനിമാ ഷൂട്ടിംഗ് ഡെസ്റ്റിനേഷന്‍ ആക്കും. സമഗ്ര സിനിമാ നയം രൂപീകരിക്കും. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം ആരംഭിക്കും. സീറോ ടോളറന്‍സ് ടു ഡ്രഗ്സ്. എക്സൈസ് വകുപ്പില്‍ സമഗ്ര പരിഷ്‌കാരം. ലഹരി നെറ്റ്വര്‍ക്കുകളെ തകര്‍ക്കും. സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ ലഹരിമുക്തമാക്കും. എല്ലാ ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകള്‍ എന്നിങ്ങനെയും പ്രഖ്യാപനമുണ്ടായി.






