ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് (ട്വിറ്റർ) അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സ്ഥാപകൻ അഭിജിത്ത് ദീപ്കെ നൽകിയ ഹർജിയിൽ അടിയന്തര ആശ്വാസം അനുവദിക്കില്ലെന്ന് കോടതി അറിയിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സർക്കാരിന്റെ വാദം കേട്ടതിന് ശേഷമേ തീരുമാനമെടുക്കാനാകൂവെന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കോടതി അടിയന്തരമായി പരാതി പരിശോധിക്കാൻ നിർദേശം നൽകി.
കേന്ദ്ര സർക്കാരിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനും കോടതി നോട്ടീസ് അയച്ചു. കേസ് ജൂലൈ 6-ലേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. മന്ത്രാലയത്തിന്റെ റിവ്യൂ കമ്മിറ്റിക്ക് മുൻപിൽ ഹർജിക്കാരൻ അഭിജിത്ത് ദീപ്കെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐടി ആക്ട് സെക്ഷൻ 69(എ) പ്രകാരമാണ് കേന്ദ്ര സർക്കാർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. എന്നാൽ തനിക്ക് വാദം കേൾക്കാതെ നടപടി എടുത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിലാണ് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. ബിജെപിയുടെ അക്കൗണ്ടിനേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് നേടിയതോടെ ഇത് ശ്രദ്ധ നേടിയിരുന്നു.






