കാസർകോട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു. കുറ്റിക്കോൽ ബേത്തൂർപാറ വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന അശ്വതി പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയായിരുന്നു.
ഒരു മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. പത്ത് ദിവസം മുമ്പ് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ അശ്വതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അശ്വതിയുടെയും രൂപേഷിന്റെയും വിവാഹം പ്രണയവിവാഹമായിരുന്നുവെന്നാണ് വിവരം.






