തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സർക്കാരാണെന്ന് തെളിയിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും ഒരു വാക്ക് പോലും വിമർശിക്കാത്ത സമീപനമാണ് നയപ്രഖ്യാപനത്തിലുണ്ടായതെന്ന് സിപിഎം പ്രസ്താവനയിൽ ആരോപിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളോടും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കുറയ്ക്കുന്ന നടപടികളോടും യുഡിഎഫ് സർക്കാർ യോജിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിമർശനമുണ്ട്.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം നയപ്രഖ്യാപനത്തിൽ ആവർത്തിച്ചുവെന്നും സിപിഎം പറഞ്ഞു. എന്നാൽ റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം 5,429 കോടി രൂപ ട്രഷറിയിൽ ബാക്കി വെച്ചാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞതെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
പൊതുകടം കുറയ്ക്കാൻ കഴിഞ്ഞ സർക്കാരായിരുന്നു എൽഡിഎഫിന്റേതെന്നും, രാജ്യത്ത് കടബാധ്യത കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും സിപിഎം അവകാശപ്പെട്ടു. കേന്ദ്ര സർക്കാർ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളത്തിന്റെ മുന്നേറ്റം തടയുകയാണെന്നും, അതിനെതിരെ പ്രതികരിക്കാതെ മുൻ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും സിപിഎം ആരോപിച്ചു.






