കോഴിക്കോട്: നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തി പണവുമായി കടന്നുകളഞ്ഞ പ്രതിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കൽ സ്വദേശിയായ ആലോറമീത്തൽ നടുക്കണ്ടി പുറായിൽ റിയാസ് (41) ആണ് പിടിയിലായത്. മാവൂർ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പൻകാവിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സമാന രീതിയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലുള്ള ക്ഷേത്രങ്ങളിൽ റിയാസ് മോഷണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. രാത്രിയിൽ ബൈക്കിൽ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് അവസരം ലഭിക്കുന്ന ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം കവർന്നെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.
മാവൂർ, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂർ, ചേവായൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി ക്ഷേത്രങ്ങളിൽ ഇയാൾ മോഷണം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 26-ന് രാത്രിയാണ് ഇടിക്കോട്ട് അയ്യപ്പൻകാവിലെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തത്. അവയിൽ നിന്ന് പണം ലഭിക്കാതിരുന്നതിനെ തുടർന്ന് റോഡരികിലുണ്ടായിരുന്ന മറ്റൊരു ഭണ്ഡാരം തകർത്ത് ഏകദേശം 5,000 രൂപ കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു.
ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു ബൈക്കും അതിൽ സൂക്ഷിച്ച നിലയിൽ പണവും കണ്ടെത്തി. തുടർന്ന് സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് പ്രതിയെ പൂവാട്ടുപറമ്പിൽ നിന്ന് പിടികൂടിയത്.
മോഷണത്തിനിടെ റെയിൻകോട്ടും ഹെൽമറ്റും ധരിച്ചായിരുന്നു റിയാസ് എത്താറ്. ലക്ഷ്യമിട്ട ക്ഷേത്രങ്ങളിൽ നിന്ന് അൽപം അകലെയായി ബൈക്ക് പാർക്ക് ചെയ്തശേഷം മോഷണം നടത്തി അതേ ബൈക്കിൽ രക്ഷപ്പെടുന്നതായിരുന്നു രീതി.
മാവൂർ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിയാസിനെ റിമാൻഡ് ചെയ്തു.






