ടെഹ്റാൻ/വാഷിങ്ടൺ: ഇറാനുമായുള്ള കരാറിന് സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തയ്യാറാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. ട്രംപ് പറഞ്ഞ കാര്യങ്ങൾ ചർച്ചയിലുള്ള കരട് കരാറിലെ യഥാർത്ഥ വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും സത്യവും അസത്യവും കലർന്ന അവകാശവാദങ്ങളാണെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, കരട് കരാറിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ട്രംപിന്റെ പ്രസ്താവനകൾ ഒരു നയതന്ത്ര വിജയമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് ഇറാൻ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ കപ്പലുകളുടെ നിരീക്ഷണം, പരിശോധന, സുരക്ഷാ സേവനങ്ങൾ എന്നിവ ഉൾപ്പെടാമെന്നും, ട്രംപ് പറഞ്ഞതുപോലെ പൂർണമായും തുറന്നുനൽകാനുള്ള തീരുമാനം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കുമെന്ന ട്രംപിന്റെ അവകാശവാദവും ഇറാൻ നിഷേധിച്ചു. ചർച്ചയിലുള്ള കരട് ധാരണാപത്രത്തിൽ അത്തരത്തിലുള്ള വ്യവസ്ഥകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ഇറാന്റെ തടഞ്ഞുവെച്ച 12 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തികൾ ഉടൻ വിട്ടുനൽകുന്നതാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ തുക ലഭ്യമാകുന്നതുവരെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ.
ഉപരോധങ്ങളിൽ ഇളവ് നൽകുന്നതും ആണവ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളും ഉൾപ്പെടെയുള്ള തുടർനടപടികൾ, തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മുന്നോട്ടുപോകൂവെന്നും ഇറാൻ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.






