വാഷിംഗ്ടൺ: മനുഷ്യക്കടത്ത് സംഘത്തിന്റെ സഹായത്തോടെ അമേരിക്കയിലെത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരന് അമേരിക്കൻ കോടതി 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശിയായ കവൻകുമാർ പട്ടേൽ (27) എന്നയാളെയാണ് ശിക്ഷിച്ചത്. നെബ്രാസ്കയിലെ ഒമാഹയിൽ പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇയാൾ.
ഹോട്ടൽ മുറിയുടെ വാടകയിൽ ഇളവ് നൽകുന്നതിനുപകരമായി മനുഷ്യക്കടത്ത് സംഘത്തിന് പണം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ഹോട്ടലിൽ നടന്ന മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ് മനുഷ്യക്കടത്ത് ശൃംഖലയുടെ പ്രവർത്തനങ്ങൾ പുറത്തുവന്നത്.
പോലീസും സുരക്ഷാ ഏജൻസികളും നടത്തിയ റെയ്ഡിൽ 15 വയസ്സും 16 വയസ്സും പ്രായമുള്ള രണ്ട് പെൺകുട്ടികളെ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലൈംഗിക ചൂഷണത്തിനായി കൊണ്ടുവന്ന പെൺകുട്ടികളായിരുന്നു ഇവർ.
കവൻകുമാർ മനുഷ്യക്കടത്തുകാർക്ക് പണം നൽകിയതും പെൺകുട്ടികളെയും ഇടപാടുകാരെയും ഹോട്ടലിൽ താമസിക്കാൻ അനുവദിച്ചതും കോടതിയിൽ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം യുഎസിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന കവൻകുമാർ പട്ടേലിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ഹോട്ടൽ ജീവനക്കാരും മനുഷ്യക്കടത്ത് സംഘാംഗങ്ങളും ഉൾപ്പെടെ നിരവധി പേർക്കെതിരെ അമേരിക്കൻ അധികൃതർ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.






