എറണാകുളം: മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. ബിഹാർ മുജഫർപൂർ സ്വദേശിയായ നജീർ മിയ (55)യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2025 ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി, അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെയാണ് പീഡനത്തിനിരയാക്കിയത്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അഞ്ച് വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിൽ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. മറ്റ് രണ്ട് വകുപ്പുകളിൽ അഞ്ച് വർഷവും ഏഴ് വർഷവും വീതം തടവും 20,000 രൂപ വീതം പിഴയും ചുമത്തി.
ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി വ്യക്തമാക്കി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്ന സന്ദേശം നൽകുന്നതാണ് വിധിയെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.






