തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ കേരള നിയമസഭയുടെ പുതിയ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ ഷാനിമോൾക്ക് 99 വോട്ടും സിപിഐ സ്ഥാനാർഥിയായ മുഹമ്മദ് മൊഹ്സിന് 34 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്പീക്കറും വോട്ടു ചെയ്തില്ല.
നിയമസഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഷാനിമോൾ ഉസ്മാന്റെ വിജയം നേരത്തേ തന്നെ ഉറപ്പായിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറാണ് അവർ. 35 വർഷത്തിന് ശേഷമാണ് നിയമസഭയ്ക്ക് ഒരു വനിതാ ഡപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്. ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ, മുൻ എംപി കെ.പി. ധനപാലൻ, മുൻ മന്ത്രി ടി.യു. കുരുവിള എന്നിവർക്ക് നിയമസഭയിൽ ചരമോപചാരം അർപ്പിക്കും.
ഇന്ന് പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും സഭയിൽ അവതരിപ്പിക്കും. തുടർന്ന് സബ്മിഷൻ, ശ്രദ്ധക്ഷണിക്കൽ എന്നിവയ്ക്ക് ശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ആരംഭിക്കും. ഈ ചർച്ച നാളെയും മറ്റന്നാളും തുടരും. ഇതിന്റെ ഭാഗമായി ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്.
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 19ന് മുഖ്യമന്ത്രി വി.ഡി. സതീശൻ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ജൂൺ 22, 23, 24 തീയതികളിൽ ബജറ്റിന്മേൽ ചർച്ച നടക്കും. തുടർന്ന് ഇടവേളയ്ക്ക് ശേഷം ജൂൺ 29നും 30നും ധനാഭ്യർഥനകളിന്മേലുള്ള ചർച്ചകൾ നടക്കും. ജൂലൈ ഒന്നിന് ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ച പൂർത്തിയാക്കി സഭ പിരിയും.






