ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ 15 വയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഗംഗമ്മയെയും കാമുകനായ ദർഗപ്പയെയും പ്രതികളാക്കി അന്വേഷണം പുരോഗമിക്കുകയാണ്.
വീരേന്ദ്ര (15) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗംഗമ്മയും ദർഗപ്പയും തമ്മിലുള്ള ബന്ധത്തെ വീരേന്ദ്ര എതിർക്കുകയും ഇതുസംബന്ധിച്ച് ബന്ധുക്കളോടും ഗ്രാമവാസികളോടും സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഇരുവരും കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രാമപരിധിയിലെ ശ്മശാനത്തിൽ രഹസ്യമായി കുഴിച്ചുമൂടി. തുടർന്ന് അന്വേഷണം വഴിതിരിച്ചുവിടാൻ ഗംഗമ്മ തന്നെ മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയും തിരച്ചിലിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.
മകനെ കണ്ടെത്താനുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗംഗമ്മ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതി നിർദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാക്കിയത്.
ഗംഗമ്മയുടെയും ദർഗപ്പയുടെയും മൊഴികളിലെ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ, കോൾ റെക്കോർഡുകൾ, സാക്ഷിമൊഴികൾ എന്നിവ പരിശോധിച്ചപ്പോൾ ഇരുവർക്കുമെതിരെ സംശയം ശക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും മൃതദേഹം മറവുചെയ്ത സ്ഥലം കാണിച്ചുകൊടുത്തതായും പൊലീസ് അറിയിച്ചു.
ജൂൺ 1-ന് റവന്യൂ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സംഘത്തിന്റെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ നിന്ന് വീരേന്ദ്രയുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കേസിൽ ദർഗപ്പ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.






