കർണൂൽ: അവിഹിതബന്ധം എതിർത്ത മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് ഞെട്ടിക്കുന്ന സംഭവം. വീരേന്ദ്ര(15)യാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ സത്യമാണ് ഇപ്പോൾ ചുരുളഴിയുന്നത്.
വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദർഗപ്പയെന്നയാളും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം കുട്ടി ചോദ്യം ചെയ്യുകയും ബന്ധുക്കളോടും അയൽവാസികളോടും പറയുകയും ചെയ്തു. ഇതേച്ചൊല്ലി യുവതി മകനുമായി വഴക്കിട്ടുവെന്നും ദർഗപ്പ വീട്ടിൽ വരുന്നതിനെ വീരേന്ദ്ര എതിർത്തതോടെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഗ്രാമത്തിന് പുറത്തെ ശ്മശാനത്തിൽ മറവ് ചെയ്തു.
സംശയം തോന്നാതിരിക്കാൻ ഗംഗമ്മ നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. പൊലീസിനൊപ്പം ഗ്രാമം മുഴുവൻ ഗംഗമ്മയും തിരഞ്ഞു നടന്നു. അന്വേഷണം കാര്യക്ഷമം അല്ലെന്ന് കാട്ടി ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതിയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ഇതാണ് കഥയിൽ ട്വിസ്റ്റായത്.
പന്തികേട് തോന്നിയ അന്വേഷണ സംഘം ഗംഗമ്മയെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ കാര്യങ്ങളുടെ ചുരുളഴിഞ്ഞു. ഗംഗമ്മയുടെയും കാമുകനായ യുവാവിൻറെയും മൊഴികളിലും വൈരുധ്യവും കാര്യങ്ങൾ എളുപ്പമാക്കി. ഫോൺ വിളിയുടെ വിശദാംശങ്ങളടക്കം പരിശോധിച്ചതിനൊപ്പം നാട്ടുകാരുടെ മൊഴി കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണം ഗംഗമ്മയിലേക്ക് എത്തുകയായിരുന്നു.






