തിരുവനന്തപുരം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ എഎംഎംഎ തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
“താര സംഘടനയുടെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ ഇടപെടൽ ഉണ്ടാകൂ,” എന്നും മന്ത്രി വ്യക്തമാക്കി. കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ പ്രതിനിധികൾ ചർച്ചയിൽ മുന്നോട്ടുവെച്ചതായും മന്ത്രി പറഞ്ഞു. വിനോദ നികുതി സംബന്ധിച്ച വിഷയത്തിൽ ഉടൻ ഉറപ്പ് നൽകാനാകില്ലെങ്കിലും പ്രശ്നം സർക്കാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമാ മേഖലയ്ക്ക് വ്യവസായിക പദവി നൽകണമെന്ന ആവശ്യം ചർച്ചയായതായും മന്ത്രി അറിയിച്ചു. ക്ലിയറൻസ് ഏകചാലക സംവിധാനം, ഇ-ടിക്കറ്റിംഗ് തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്.
പൈറസി തടയുന്നതിനായി കൊച്ചിയിലും മലബാറിലും സോൺ ഓഫീസ് സ്ഥാപിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.






