കോഴിക്കോട്: മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് അനധികൃതമായി ഡീസൽ കടത്തിക്കൊണ്ടുപോയിരുന്ന മിനിലോറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരെ വാഹനം ഇടിച്ചു രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവത്തിൽ ലോറി പിന്നീട് പിടികൂടിയെങ്കിലും ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ നന്തി മേൽപ്പാലത്തിന് സമീപം ജി.എസ്.ടി. എൻഫോഴ്സ്മെന്റ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. കെ.എൽ.18 എ.ബി.1317 എന്ന മിനിലോറി നിർത്താൻ ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോകുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥരെയും ഡിപ്പാർട്ട്മെന്റ് വാഹനത്തെയും ഇടിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്.
തുടർന്ന് വാഹനം അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ വിവരം കൊയിലാണ്ടി പോലീസിനെ അറിയിച്ചു. ഇതിനിടെ, കൊല്ലം നെല്യാടി–മേപ്പയ്യൂർ റോഡിലെ നരിമുക്ക് എന്ന സ്ഥലത്ത് ലോറി ഒരു സ്വകാര്യവ്യക്തിയുടെ മതിലിൽ ഇടിച്ച് നിന്നതായി കണ്ടെത്തി. പി.കെ. ശിവന്റെ ഉടമസ്ഥതയിലുള്ള ‘പ്രീതാസൗധ’ത്തിലെ മതിലാണ് തകർന്നത്.
സംഭവം അറിയിച്ചെത്തിയ പോലീസ് സംഘവും ജി.എസ്.ടി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമ്പോഴേക്കും ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.
ലോറിയിൽ പ്രത്യേകമായി ഘടിപ്പിച്ച ടാങ്കുകളിലായി ഏകദേശം 6000 ലിറ്റർ ഡീസൽ സൂക്ഷിച്ചിരുന്നതായി ജി.എസ്.ടി. അധികൃതർ അറിയിച്ചു. ജി.എസ്.ടി. എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ജി.വി. പ്രമോദിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർമാരായ ടി.പി. ലിതീഷ്, പി.കെ. ഷിജിൽകുമാർ, ഡ്രൈവർ ആർ. രാഗേഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.






