മുംബൈ: മഹാരാഷ്ട്രയിലെ മിരാ ഭയന്ദറിൽ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാലുവയസുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. കുട്ടിയുടെ അമ്മയുടെ കാമുകൻ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ ഉപേക്ഷിച്ചതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നീൽകമൽ നഗർ പ്രദേശത്തെ ഓടയിൽ നിന്നാണ് ചൊവ്വാഴ്ച നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ ഓടയിൽ വീണ് മരിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും പാടുകളും സംശയത്തിനിടയാക്കി.
തുടർന്ന് മൃതദേഹം വിശദമായ പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും വിധേയമാക്കി. വെള്ളത്തിൽ മുങ്ങിമരിച്ചതല്ല, മറിച്ച് ശാരീരിക മർദനത്തെ തുടർന്നാണ് മരണമെന്ന് പരിശോധനയിൽ വ്യക്തമായതായി റിപ്പോർട്ടുകളുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ കുട്ടിയുടെ അമ്മയ്ക്ക് നേപ്പാൾ സ്വദേശിയായ ജംഭാൽ ശർമയുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് കാശിമിര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
നാടോടി ജീവിതം നയിച്ചിരുന്ന ജംഭാൽ ശർമയും കുട്ടിയുടെ അമ്മയും ഒരു പാലത്തിനടിയിലായിരുന്നു താമസം. രാത്രി കുട്ടി തുടർച്ചയായി കരഞ്ഞതിൽ പ്രകോപിതനായ പ്രതി കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അമ്മയുടെ സാന്നിധ്യത്തിലായിരുന്നു മർദനമെന്നും പൊലീസ് പറയുന്നു.
കുട്ടി മരിച്ചതിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം സമീപത്തെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.






