ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്ന കേസിൽ അന്വേഷണം ശക്തമാക്കി എസ്ഐടി. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തു.
ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും, അവർ ഉപയോഗിച്ച വടി പൊലീസ് മാനുവലിന് വിരുദ്ധമാണെന്നും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗൺമാൻമാർക്ക് അനുവദിച്ചിരുന്നത് തോക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നവകേരള ബസിന് നേരെ കല്ലേറുണ്ടായെന്ന പ്രതികളുടെ വാദം അന്വേഷണത്തിൽ തള്ളപ്പെട്ടതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് പരിശോധനയിലും കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയിലും ബസ് ആക്രമിക്കപ്പെട്ടതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 308-ാം വകുപ്പ് ചുമത്തിയത് വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് അതിനുള്ള അധികാരമുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.




