ആലപ്പുഴ: കെഎസ് യു യൂത്ത് കോൺഗ്രസും ഉൾപ്പെട്ട നേതാക്കളെ മർദിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ രേഖകളിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. മുൻ സർക്കാരിന്റെ കാലത്ത് എഡിജിപി എം.ആർ. അജിത്‌കുമാറിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രേഡ് എസ്.ഐ.മാരെയാണ് ആലപ്പുഴയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ അന്വേഷണത്തിന് സഹായകമായ പ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. അജിത്‌കുമാറിന്റെ ഓഫീസിൽ റിപ്പോർട്ടുകൾ പരിശോധിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് വിവരം. പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കമുള്ള പോലീസുകാരെ കേസിൽ നിന്ന് രക്ഷിക്കാനായി ചില രേഖകൾ മാറ്റുകയോ പുതിയ രേഖകൾ ചേർക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും അന്നത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയ മൊഴികളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു.
രേഖകളിൽ എങ്ങനെ മാറ്റം വരുത്തിയെന്നറിയാനാണ് പോലീസുകാരെ ചോദ്യംചെയ്തത്. യഥാർഥ രേഖകൾ, സാക്ഷിമൊഴികൾ, സി.ഡി.കൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നു. കേസിൽ തിരിമറി നടത്താൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായോ, മേലുദ്യോഗസ്ഥരുടെ നടപടികൾക്ക് ഇവർ സഹായം നൽകിയോയെന്നും അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസിലെ പ്രതികളായ ഗൺമാൻമാരുൾപ്പെടെ അഞ്ച് പോലീസുകാരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വിശദമായ വാദം കേൾക്കുന്നതിനായി കേസ് ശനിയാഴ്ചത്തേക്ക് മാറ്റി.






