2011ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിനെ ഒറ്റയടിക്ക് തകർത്തുകൊണ്ടാണ് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. 2011ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം അഭിമുഖീകരിച്ച അതെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ബംഗാളിൽ ഇപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കടന്ന് പോകുന്നത്. തൃണമൂലിൻ്റെ ആക്രമണ രാഷ്ട്രീയമാണ് 2011ൽ സിപിഐഎമ്മിന് ഭീഷണിയായതെങ്കിൽ മമതയ്ക്ക് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭീഷണിയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. ബിജെപിയുടെ എതിർപ്പിനെക്കാൾ മമതയെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്ന വെല്ലുവിളികളാണ്. മമതയുടെ രാഷ്ട്രീയ ജീവിതം തന്നെ ചോദ്യചിഹ്നത്തിലാക്കുന്ന തരത്തിലുള്ള നിലപാടുകൾക്ക് മുൻകൈ എടുക്കുന്നതും തൃണമൂലിൻ്റെ ദത്തുപുത്രനായ മുൻ സിപിഐഎം നേതാവാണ് എന്നതാണ് ബംഗാളിലെ കൗതുകചിത്രം.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പല മുതിർന്ന നേതാക്കളും മമതയ്ക്കും അഭിഷേക് ബാനർജിക്കുമെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ മമതയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതനീക്കമാണ്. തൃണമൂൽ നേതൃത്വം ഔദ്യോഗികമായി പ്രതിപക്ഷ നേതാവായി നിശ്ചയിച്ച മുതിർന്ന നേതാവ് ശോഭൻദേബ് ചട്ടോപാധ്യായിയെ ചോദ്യം ചെയ്ത് ഋതബ്രത ബാനർജി രംഗത്ത് വന്നതോടെയാണ് മമതയും തൃണമൂൽ നേതൃത്വവും പ്രതിരോധത്തിലായത്. തൃണമൂലിൻ്റെ ഔദ്യോഗിക ആവശ്യം തള്ളി 59 എംഎൽഎമാരുടെ പിന്തുണ കത്ത് ഹാജരാക്കിയ ഋതബ്രതയെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയോഗിച്ചിരിക്കുകയാണ്. വിമതർ ഉയർത്തിയ ഭീഷണിയെ മറികടക്കാൻ പക്ഷെ മമതയ്ക്ക് കഴിഞ്ഞില്ല. പാർട്ടിക്കുള്ളിൽ മമതയെയും അഭിഷേക് ബാനർജിയെയും അപ്രസക്തനാക്കി ഋതബ്രത വളർന്നിരിക്കുകയാണ്.
ബംഗാളിൽ പാർട്ടിയുടെ സുവർണ്ണകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സിപിഐഎം നേതൃനിരയിലേയ്ക്ക് ഉയർന്ന് വന്ന നേതാവായിരുന്നു ഋതബ്രത. പ്രസംഗ പ്രാവീണ്യവും സംഘാടന ശേഷിയും ബംഗാളിലെ സിപിഐഎമ്മിൻ്റെ ഭാവിമുഖം എന്ന ചിത്രമായിരുന്നു ഋതബ്രതയ്ക്ക് പകർന്ന് നൽകിയത്. 2008ൽ എസ്എഫ്ഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായതോടെ സീതാറാം യെച്ചൂരിക്ക് പ്രിയങ്കരനായിരുന്ന യുവനേതാവായിരുന്നു. 2011ൽ മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മമത ബാനർജി രാജിവെച്ച ദക്ഷിണ കൊൽക്കത്ത പാർലമെൻ്റ് മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം ഋതബ്രതയെയാണ് മത്സരിച്ചത്. അന്നേ മമതയുടെ മുന്നിലെ വെല്ലുവിളിയായിരുന്നു ഋതബ്രത. 2014ൽ സിപിഐഎം ഋതബ്രതയെ ബംഗാളിൽ നിന്ന് രാജ്യസഭയിലെത്തിച്ചു.
രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജീവിതശൈലിയിലെ വലതുപക്ഷ വ്യതിയാനത്തിൻ്റെ പേരിൽ സിപിഐഎമ്മിൽ വിമർശനങ്ങൾ ഉയർന്നു. മോണ്ട്ബ്ലാങ്ക് പേനയും ആപ്പിൾ വാച്ചും ധരിച്ച് സോഷ്യൽ മീഡിയയിൽ ഋതബ്രത പങ്കുവെച്ച ഫോട്ടോ വിവാദങ്ങൾ ആളിക്കത്തിച്ചു. പിന്നാലെ സിപിഐഎമ്മിൻ്റെ മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ടിനെയും ബൃന്ദാ കാരാട്ടിനെയും ഒരു ടെലിവിഷൻ അഭിമുഖത്തിൽ അധിക്ഷേപിച്ച് സംസാരിച്ചത് ഋതബ്രതയ്ക്കെതിരായ പാർട്ടി നടപടി അനിവാര്യമാക്കി. സിപിഐഎം കേന്ദ്ര നേതൃത്വം ‘ബംഗാളി വിരുദ്ധ’രാണ് എന്ന വിമർശനത്തിന് പിന്നാലെ, മോന്നത സമിതിയിൽ സ്ഥാനം നൽകിയതെന്നും ബാനർജി ആരോപിച്ചിരുന്നു. 2017 സെപ്റ്റംബർ മാസത്തിൽ ഋതബ്രതയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തീരുമാനിച്ചു.
ഇതിനു പിന്നാലെ ഒരു ഗവേഷണ വിദ്യാർത്ഥി ഋതബ്രതയ്ക്കെതിരെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായി രംഗത്ത് വന്നതോടെ ഋതബ്രതയുടെ സിപിഐഎമ്മിലേയ്ക്കുള്ള മടങ്ങി വരവിൻ്റെ വഴി പൂർണ്ണമായും അടഞ്ഞു. സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ 2018ലാണ് ഋതബ്രത ബാനർജി തൃണമൂൽ കോൺഗ്രസിൽ ചേരുന്നത്. തുടക്കത്തിൽ തൃണമൂലിൻ്റെ ആദിവാസി സംഘടനയുടെ നേതാവായാണ് ഋതബ്രത പരിഗണിക്കപ്പെട്ടത്. ഇക്കാലയളവിൽ ഋതബ്രതയുടെ പ്രവർത്തനം തൃണമൂൽ പ്രവർത്തകർക്കിടയിൽ സ്വാധീനം ഉണ്ടാക്കിയിരുന്നു.
രാജ്യസഭാ അംഗമായിരിക്കെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി ഋതബ്രതയ്ക്ക് നിയമസഭാ സീറ്റ് നൽകിയതും ഈ സ്വാധീനം പരിഗണിച്ചായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണൂൽ കോൺഗ്രസിലെ അഭിഷേക് ബാനർജി വിരുദ്ധ വിഭാഗത്തിൻ്റെ നേതാവ് എന്ന നിലയിലാണ് ഋതബ്രത വിമതനീക്കത്തിന് നേതൃത്വം നൽകിയത്. മമത ബാനർജിയെ നേതാവായി അംഗീകരിക്കുന്നുവെങ്കിലും അഭിഷേക് ബാനർജിയെ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിമതരുടെ നിലപാട്.
ശോഭൻദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവായി നിയമിച്ചുകൊണ്ട് സ്പീക്കർക്ക് ടിഎംസി നൽകിയ പ്രമേയത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് ആരോപിച്ച് ഋതബ്രതയും മറ്റൊരു എംഎൽഎയായ സന്ദീപൻ സാഹയും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി അച്ചടക്കലംഘനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതൃത്വം ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഋതബ്രതയുടെയും സംഘത്തിൻ്റെയും അടുത്ത നീക്കം മമതയെ സംബന്ധിച്ച് നിർണ്ണായകമാണ്. മമതയെ നേതാവായി അംഗീകരിക്കുമെന്ന് തന്നെയാണ് വിമതരുടെ പ്രഖ്യാപനം. എന്നാൽ അഭിഷേക് ബാനർജിയെ മാറ്റി നിർത്തി ഋതബ്രതയുടെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാൻ മമത തയ്യാറുകുമോ എന്നത് ഇനിയുള്ള ടിഎംസിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കും. ഒരുപക്ഷേ മമതയില്ലാത്ത ഒരു ടിഎംസിയെ പോലും നാം കാണേണ്ടി വന്നേക്കാം.






