പാലക്കാട്: പാലക്കാട്ട് ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ കണ്ണനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നടപടി.
മെയ് 31-ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടി.കെ.വി നഗറിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം പ്രതി കണ്ണന്റെ മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന പണവും കവർന്നതായാണ് പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൽമണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ് അജ്മലിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയ്ക്ക് ശേഷം അട്ടപ്പാടിയിലേക്ക് ഒളിവിൽ പോയ പ്രതിയെ അഗളി പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






