തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ഒരേസമയം രണ്ട് തോണിയിൽ കാലുവെക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരുന്നുവെന്ന് പി ജയരാജൻ ചൂണ്ടിക്കാട്ടി. അതേസമയം, അദ്ദേഹത്തിന്റെ മകൻ ബിഡിജെഎസ് സംസ്ഥാന നേതാവായും പ്രവർത്തിക്കുന്നുണ്ടെന്നും, ബിഡിജെഎസ് സംഘപരിവാർ ശക്തികളോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായും പി ജയരാജൻ വിമർശിച്ചു. ഈ ബഹുമുഖ രാഷ്ട്രീയ നിലപാട് കേരളീയ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ എസ്എൻഡിപി നേതൃത്വത്തിലുള്ള ചിലരുടെ നിലപാടുകൾ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും പി ജയരാജൻ ആരോപിച്ചു.
സിപിഐഎം സംസ്ഥാന സമിതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പി ജയരാജന്റെ പരസ്യ പ്രതികരണം. വർഗീയതയോട് മൃദുസമീപനം സ്വീകരിക്കരുതെന്നും, എല്ലാ തരത്തിലുള്ള വർഗീയതയെയും ശക്തമായി എതിർക്കണമെന്നും സംസ്ഥാന സമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.






