തിരുവനന്തപുരം: അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസുകാരെ ആക്രമിച്ചെന്ന ആരോപണത്തിലാണ് പുതിയ കേസ് എടുത്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ.
അതേസമയം, സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് തന്നെ മർദിച്ചുവെന്നും മുഖത്തടിക്കുകയും നടുവിൽ ചവിട്ടുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. താലിമാല പൊട്ടിച്ചെടുത്തതായും കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ വെടിവെച്ചതായും അശ്വതി പറഞ്ഞു.
സുഗതൻ ഒളിവിലായിരുന്നില്ലെന്നും ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇന്നലെ രാത്രി 9 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും സംഘത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരില്ലായിരുന്നുവെന്നും അശ്വതി ആരോപിച്ചു.
വധശ്രമക്കേസിൽ പ്രതിയായ സുഗതനെ ഇന്നലെ രാത്രിയാണ് പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ നിയമവും ചുമത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.
സുഗതനെ പിടികൂടാനെത്തിയ പൊലീസിനെ അദ്ദേഹത്തിന്റെ അനുയായികൾ തടഞ്ഞതായും പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ എസ്‌എച്ച്ഒ ആകാശത്തേക്ക് വെടിയുതിർത്തു. സംഘർഷത്തിനിടെ വട്ടിയൂർക്കാവ് സി.ഐ. വിപിനും എസ്.ഐ. അഭിജിത്തിനും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അറസ്റ്റിന് ശേഷം സുഗതനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.






