തിരുവനന്തപുരം: ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. അമ്പൂരി സ്വദേശിയായ ജിതിനാണ് മർദനമേറ്റത്.
ഭക്ഷണം എത്തിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് ജിതിൻ പറഞ്ഞു. പണം നൽകില്ലെന്നും വൈകിയ സമയം കാത്തുനിൽക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ അയൺ ബോക്സ് ഉപയോഗിച്ച് തലയിൽ അടിച്ചതായും ജിതിൻ വ്യക്തമാക്കി.
ആക്രമണത്തിൽ ജിതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഏഴ് സ്റ്റിച്ചുകൾ ഉണ്ട്. പരിക്കേറ്റ ജിതിന്റെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു.
ഷഹീം എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ജിതിനാണ് തന്നെ മർദിച്ചതെന്ന് ആരോപിച്ച് ഷഹീമും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






