തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കരമന തളിയിൽ മൂന്ന് വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. അഖിൽ, വസന്തം, രതി എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. വീടുകളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
മഴയിലും കാറ്റിലും കരമനയിൽ മൂന്ന് വൻമരങ്ങൾ കടപുഴകി വീണു. പ്രദേശത്തെ പല വീടുകൾക്കും കേടുപാട് സംഭവിച്ചു. ചില ഭാഗങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ സുരക്ഷാ ആവശ്യത്തിനായി വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂർ ജില്ലയിലും ഇത്തരത്തിൽ കാറ്റ് വീശിയിരുന്നു.
വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് ഉണ്ടായേക്കാമെന്ന് ഭൂരിഭാഗം പ്രദേശങ്ങളിൽ കരുതലോടെ പ്രവർത്തിക്കാനും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




