ന്യൂഡല്‍ഹി: മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ ഇനി തിരഞ്ഞെടുപ്പ് ഹർജിയുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലവിൽ ഇടപെടാനാവില്ലെന്നും കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ മൗനം പാലിച്ചുവെന്ന് മീനാക്ഷി നടരാജന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
മീനാക്ഷിയുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫലപ്രഖ്യാപനം തടയണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി നേരത്തെ തന്നെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതായി റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ചു.
തെലങ്കാനയിലെ ഒരു കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ കേസിന്റെ വിവരങ്ങൾ നാമനിർദേശ പത്രികയിൽ വെളിപ്പെടുത്തിയില്ലെന്ന ബിജെപി സ്ഥാനാർഥി മഹേഷ് കേവത്തിന്റെ പരാതിയെത്തുടർന്നാണ് മീനാക്ഷി നടരാജന്റെ പത്രിക റിട്ടേണിങ് ഓഫീസർ തള്ളിയത്.
എന്നാൽ, തെലങ്കാന കോടതിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് കോൺഗ്രസിന്റെ വാദം. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും കോൺഗ്രസ് വിശദീകരിച്ചു.
അതേസമയം, രാജ്യസഭയിലെ ഒഴിവുവന്ന 27 സീറ്റുകളിൽ 24 സീറ്റുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 19 സീറ്റുകൾ എൻഡിഎയും അഞ്ച് സീറ്റുകൾ കോൺഗ്രസും നേടി. ജാർഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മിസോറമിലെ ഒരു സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും.






