കൊല്ലം: കൊല്ലം പുനലൂരിലെ വയോജന കേന്ദ്രത്തിൽ നടന്നത് ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരൻ ബ്രഹ്‌മദാസ്, 60 വയസിന് മുകളിലുള്ള അന്തേവാസികളായ സ്ത്രീകളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. കുളിമുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് വയോധികരുടെ ദൃശ്യങ്ങൾ പകർത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. മദ്യം നൽകി ബലപ്രയോഗത്തിലൂടെയും പലതവണ പീഡനം നടത്തിയതായി പരാതികളുണ്ട്.
തെന്മല പഞ്ചായത്തിലെ പുനർജനി ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികളായ സ്ത്രീകൾ ബ്രഹ്‌മദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നിലവിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 വയസുള്ള അന്തേവാസിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ, പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി അവർ മൊഴി നൽകി. നിർബന്ധിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നും മദ്യം നൽകി അതിക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസങ്ങളിലുപോലും പീഡനം നേരിട്ടതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പരാതിക്കാരിയെ പ്രതി തന്റെ മുറിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഭാര്യയുടെ മരണശേഷമാണ് ബ്രഹ്‌മദാസ് അന്തേവാസികളോട് ലൈംഗികാതിക്രമം നടത്താൻ തുടങ്ങിയത് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടുതൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം തുടരുകയാണ്. 2018 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനം ആവശ്യമായ അനുമതികളില്ലാതെയായിരിക്കാം പ്രവർത്തിച്ചിരുന്നതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
72 വയസുകാരിയുടെ പരാതിയെ തുടർന്നാണ് അഞ്ചൽ സ്വദേശി ബ്രഹ്‌മദാസിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ വയോധിക സ്ത്രീകൾ സമീപവാസികളോട് ദുരനുഭവങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി അന്തേവാസികളുടെ മൊഴികൾ രേഖപ്പെടുത്തി. പത്തോളം പേരാണ് സ്ഥാപനത്തിൽ താമസിച്ചിരുന്നത്. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീയുടെ മരണശേഷമാണ് ബ്രഹ്‌മദാസ് നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തത്.






