ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. ജൂലൈയിൽ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തിലധികം കുറഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാല് ശതമാനത്തിലേറെ ഇടിഞ്ഞ് 83.31 ഡോളറായും താഴ്ന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് എണ്ണവിലയിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. ഇതോടെ കഴിഞ്ഞ മാർച്ച് 10ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് എണ്ണവില എത്തിയത്.
എണ്ണവിലയിലെ കുറവ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ്. ഇറക്കുമതി ചെലവ് കുറയാനും പണപ്പെരുപ്പ സമ്മർദം ലഘൂകരിക്കാനും കോർപ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വ്യോമയാനം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ, പെയിന്റ്, കെമിക്കൽ മേഖലകൾ, ഉപഭോക്തൃ ഉൽപ്പന്ന മേഖലകൾ എന്നിവയ്ക്കും വിലക്കുറവ് ഗുണകരമാകും.
ലോക എണ്ണവിപണിയിലെ ഏറ്റവും നിർണായകമായ പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഈ വർഷം ആദ്യം ഇറാന്റെ ആക്രമണങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങൾ എണ്ണവിതരണത്തെ ബാധിക്കുകയും വില കുത്തനെ ഉയരാൻ ഇടയാക്കുകയും ചെയ്തിരുന്നു. ലോകത്തെ മൊത്തം എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.
എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് മാത്രം സ്ഥിതി പൂർണമായും സാധാരണ നിലയിലാക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രതിസന്ധിയെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ കടന്നുപോകാനും ഒപെക് രാജ്യങ്ങളുടെ സംഭരണശേഖരത്തിലുള്ള എണ്ണ വിപണിയിലെത്താനും സമയം വേണ്ടിവരും. മിഡിൽ ഈസ്റ്റിലെ തുറമുഖങ്ങൾ, റിഫൈനറികൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ രണ്ടുമുതൽ മൂന്നുമാസം വരെ എടുത്തേക്കും. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഉൽപ്പാദന നിലവാരത്തിലേക്ക് തിരിച്ചെത്താനും ഇത്രതന്നെ സമയം ആവശ്യമായി വരും.
അതേസമയം, സാഹചര്യം മെച്ചപ്പെടുന്നതോടെ വിവിധ രാജ്യങ്ങൾ തങ്ങളുടെ കരുതൽ എണ്ണശേഖരങ്ങൾ വീണ്ടും നിറയ്ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചേക്കും. ഇത് ആവശ്യകത വർധിപ്പിക്കുകയും എണ്ണവിലയിൽ വീണ്ടും സമ്മർദം സൃഷ്ടിക്കുകയും ചെയ്യാം. കരാർ ഔദ്യോഗികമായി നിലവിൽ വരുകയും കപ്പൽ ഗതാഗതം പൂർണമായി സാധാരണ നിലയിലാകുകയും ചെയ്യുന്നതുവരെ ആഗോള എണ്ണവിപണി ജാഗ്രതയോടെയായിരിക്കും മുന്നോട്ട് പോകുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.




