ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടി.വി.കെ അധ്യക്ഷൻ സി. ജോസഫ് വിജയ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന് വ്യാഴാഴ്ച ചെന്നൈയിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്.
പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനങ്ങളെ മറികടന്ന് വിജയ് നേടിയ വിജയം ചരിത്രപരമായ ജനവിധിയാണെന്നും അത് മാറ്റത്തിന്റെ രാഷ്ട്രീയ നിമിഷത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് പിന്നാലെ ദേശീയഗാനം ആലപിച്ചതും ഇത്തവണത്തെ സമ്മേളനത്തിലെ ശ്രദ്ധേയമായ മാറ്റമായി. പതിവായി ഗവർണറുടെ പ്രസംഗത്തിന് ശേഷമാണ് ദേശീയഗാനം ആലപിക്കാറുള്ളത്.
പുതിയ സർക്കാരിന്റെ നയപരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തിലുള്ള സാമൂഹികനീതി സർവേ നടത്തുമെന്ന് ഗവർണർ പ്രഖ്യാപിച്ചു. ദേശീയ സെൻസസിൽ ജാതിവിവര ശേഖരണം ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിന്മേൽ സമ്മർദം ചെലുത്തുമെന്നും എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സുതാര്യ ഭരണത്തിന് മുൻഗണന നൽകുമെന്നും ഗവർണർ വ്യക്തമാക്കി.
തമിഴ്നാടിന് അർഹമായ സാമ്പത്തിക വിഹിതം ഉറപ്പാക്കുന്നതിനായി നിയമസഭയിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കുമെന്നും ആവശ്യമെങ്കിൽ നിയമവിദഗ്ധരുടെ സമിതി രൂപീകരിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും സർക്കാർ അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് നേരിടുന്ന സാമ്പത്തിക വിവേചനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
ഭാഷാനയ വിഷയത്തിൽ മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈ 1968-ൽ രൂപപ്പെടുത്തിയ ഇരുഭാഷാ നയം തുടരുമെന്ന് ഗവർണർ ആവർത്തിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിഭാഷാ നയം നടപ്പാക്കാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷാ പദ്ധതിയിലൂടെ ലഭിക്കേണ്ട 3,458 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. യാതൊരു നിബന്ധനകളും കൂടാതെ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് സമ്മർദം തുടരുമെന്നും വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെക്കുമെന്നും ഗവർണർ പറഞ്ഞു.




