പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറായ യുവതിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം ഉണ്ടായത്. ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ വിജനമായ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരുകയും ചെയ്യുന്ന യുവതിയെ നിരീക്ഷിക്കുന്നത്. തുടർന്ന് ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു.
യുവതിയെ ഇയാൾ മുമ്പും ശല്യം ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്കൊപ്പം 13 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ടെന്നും ഈ കുട്ടിയെ കുറിച്ചും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.




