തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി പാഞ്ഞുകയറി ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതമാണ് സഹായം നൽകുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും.
കഴിഞ്ഞ ദിവസം രാവിലെ മുക്കോളിമുക്കിൽ ഉണ്ടായ അപകടത്തിലാണ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്. അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി ബുള്ളറ്റിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ബസ് സ്റ്റോപ്പും സമീപ മതിലും തകർത്ത് വാഹനം ആളുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേർ ഉണ്ടായിരുന്നുവെങ്കിലും പലരും ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. മണ്ണും തകർന്ന കെട്ടിടാവശിഷ്ടങ്ങളും ആളുകളുടെ മേൽ വീണതോടെ രക്ഷാപ്രവർത്തനം ഏറെ പ്രയാസകരമായിരുന്നു.




