ഡാലസ്: ഗ്രൂപ്പ് ജെയിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന സൂപ്പർ താരം ലയണൽ മെസിയില്ലാതെ ഇറങ്ങുന്നു. ജോർദാനാണ് അർജന്റീനയുടെ എതിരാളികൾ. ഇതിനകം തന്നെ രണ്ട് ജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പാക്കിയിരിക്കുകയാണ് അർജന്റീന.
ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത അർജന്റീനയ്ക്ക് വേണ്ടി മെസി ഹാട്രിക് നേടിയിരുന്നു. രണ്ടാം മത്സരത്തിലും മെസിയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.
തുടർച്ചയായ മികച്ച പ്രകടനത്തിന് പിന്നാലെ മെസി ഇല്ലാതെ ഇറങ്ങുമ്പോൾ അർജന്റീനയുടെ ടീം കോച്ച് ലയണൽ സ്കലോണി സ്വീകരിക്കുന്ന തന്ത്രങ്ങൾ എന്താകുമെന്നതിൽ ആരാധകരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മെസിക്ക് പകരം നിക്കോ പാസ് ആദ്യ ഇലവനിൽ ഇടം നേടുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇതിനിടെ, നോക്കൗട്ട് റൗണ്ടിൽ അർജന്റീനയുടെ എതിരാളിയായി കേപ് വർദെ എത്തും. മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേ സ്പെയിനിനോട് തോറ്റ് പുറത്തായതോടെ ഗ്രൂപ്പിൽ നിന്നാണ് കേപ് വർദെ മുന്നേറിയത്.
തങ്ങളുടെ ആദ്യ ലോകകപ്പിൽ തന്നെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ പിടിച്ചുനിർത്തിയ കേപ് വർദെ, സൗദിയുമായുള്ള അവസാന ഗ്രൂപ്പ് മത്സരവും സമനിലയിൽ അവസാനിപ്പിച്ച് തോൽവി അറിയാതെ നോക്കൗട്ടിലെത്തുകയായിരുന്നു.
ജൂലൈ 4-ന് പുലർച്ചെ 3.30-നാണ് അർജന്റീന–കേപ് വർദെ നോക്കൗട്ട് മത്സരം നടക്കുന്നത്.






