ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുകൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഫിറോസ്‌ഷാ റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെ ചൊല്ലി ബിജെപി ശക്തമായ വിമർശനം തുടരുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇവയ്ക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി “ലീഡർ ഓഫ് പാർലമെന്റ്” അല്ല, മറിച്ച് “ലീഡർ ഓഫ് പര്യടൻ ആൻഡ് പാർട്ടിയിംഗ്” ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
പാർലമെന്റ് സമ്മേളനങ്ങളും കോൺഗ്രസ് യോഗങ്ങളും നടക്കുന്ന സമയങ്ങളിൽ രാഹുൽ ഗാന്ധി വിദേശയാത്രകളിലായിരിക്കാറുണ്ടെന്നും, രാഷ്ട്രീയ ഉത്തരവാദിത്തങ്ങളെക്കാൾ വിദേശ സന്ദർശനങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്നും പൂനെവാല ആരോപിച്ചു.
ജനങ്ങളോടും പാർലമെന്റിനോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെടുകയാണെന്നും, പാർട്ടിയുടെ നിർണായക ഘട്ടങ്ങളിൽ നേതൃത്വം നൽകുന്നതിൽ അദ്ദേഹം വീഴ്ച വരുത്തുന്നുവെന്നും ബിജെപി ആരോപിച്ചു.
അതേസമയം, വിഷയത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.








