തിരുവനന്തപുരം: ജില്ലയിൽ ഗുണ്ടാ-ക്രിമിനൽ പ്രവർത്തനങ്ങൾ ശക്തമായി അടിച്ചമർത്തുന്നതിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്ന് നാടുകടത്തി. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻ. ഫഹദ്, എ. ആഷിക് എന്നിവർക്കെതിരെയാണ് നടപടി.
മംഗലപുരം പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.യാണ് ഇരുവർക്കും ആറുമാസത്തേക്ക് ജില്ലയിലെ പ്രവേശനം വിലക്കി ഉത്തരവിറക്കിയത്.
നിരവധി അക്രമക്കേസുകളിൽ പ്രതികളായ ഇവർ ഉൾപ്പെട്ട സംഘം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അണ്ടൂർക്കോണം പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതികളാണ്. ആ കേസിൽ ദീർഘകാലം റിമാൻഡിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കാപ്പാ നിയമപ്രകാരം നാടുകടത്തൽ നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ ക്രമസമാധാനത്തിന് ഭീഷണിയാകുന്ന ഗുണ്ടാ-ക്രിമിനൽ സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികൾ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.




