ബെംഗളൂരു: യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്.
പാഴ്സൽ എത്തിച്ച ഡെലിവറി ജീവനക്കാരൻ വാഷ്‌റൂം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടെന്നും താൻ മറുപടി പറയുന്നതിന് മുമ്പ് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. പരിചയമില്ലാത്തവരെ വീട്ടിൽ പ്രവേശിപ്പിക്കാറില്ലെന്ന് പറഞ്ഞിട്ടും ഇയാൾ അത് അവഗണിച്ചെന്നാണ് പരാതി.
വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതി പറഞ്ഞു. സുരക്ഷയുടെ ഭാഗമായി മൊബൈൽ ഫോണിലെ ക്യാമറ ഓണാക്കിയതിനാൽ സംഭവത്തിന്റെ വീഡിയോ പകർത്താനായതായും പിന്നീട് അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതായും അവർ വ്യക്തമാക്കി. സംഭവത്തിന് ശേഷം സ്വന്തം വീട് പോലും സുരക്ഷിതമല്ലെന്ന് തോന്നിയതായി യുവതി പ്രതികരിച്ചു.
സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ ഫ്ലിപ്കാർട്ട്, ബന്ധപ്പെട്ട ഡെലിവറി ജീവനക്കാരനുമായുള്ള ബന്ധം ഉടൻ അവസാനിപ്പിച്ചതായി അറിയിച്ചു. യുവതിക്ക് പൂർണ പിന്തുണ നൽകുമെന്നും കമ്പനി വ്യക്തമാക്കി. മാരത്തഹള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും തുടർ നിയമനടപടികൾ ആരംഭിച്ചതായും വൈറ്റ്ഫീൽഡ് ഡിസിപി അറിയിച്ചു.














