കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെഎസ്‌യുവിന്റെ ചോരയും നീരുമാണ് യുഡിഎഫ് സർക്കാരെന്നും വീഴ്ച ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി.
തേവര എസ്.എച്ച് കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിനിടെ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങിയ സംഭവത്തിന് പിന്നാലെയാണ് പ്രതികരണം. സമുന്നതരെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്ന് പറഞ്ഞ അലോഷ്യസ്, മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് തനിക്ക് മറുപടിയില്ലെന്നും പറഞ്ഞു.
“തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. അങ്ങനെയെങ്കിൽ ആ തെറ്റ് തുടരും. മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാൻ ശ്രമിക്കും” എന്നും അലോഷ്യസ് പറഞ്ഞു.
കെഎസ്‌യുവിന് സ്വതന്ത്ര നിലപാടുണ്ടെന്നും തന്റെ കൂടി മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പ്ലീഡർ വിഷയത്തിൽ മുഖ്യമന്ത്രിയോട് ആശങ്കകൾ അറിയിക്കുമെന്നും പറഞ്ഞു. സംഘടനാബോധത്തിൽ നിന്നാണ് വിഷയങ്ങൾ ഉന്നയിച്ചതെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി-കെഎസ്‌യു തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇരുവരും ഒരേ ചടങ്ങിൽ പങ്കെടുത്തത്. വേദിയിലെ പരിപാടിക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി, കാത്തുനിന്ന അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങിയെന്നാണ് റിപ്പോർട്ട്.
നിയമന വിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌യു നേതൃത്വത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കോൺഗ്രസിനുള്ളിലും ഭിന്നാഭിപ്രായങ്ങൾ തുടരുകയാണ്. കെഎസ്‌യുവിനെതിരായ പരാമർശങ്ങളിൽ മുഖ്യമന്ത്രി തിരുത്തൽ നടത്തണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ, വി.ഡി. സതീശന് പിന്തുണയുമായി മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.


