ന്യൂഡൽഹി: സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ ശേഷം തടവിൽ പാർപ്പിച്ചിരുന്ന ഛത്രസാൽ സ്റ്റേഡിയത്തിൽ നിന്നാണ് രാഹുൽ ഗാന്ധി വീഡിയോ സന്ദേശം പങ്കുവെച്ചത്. “ഇന്ത്യയിലെ വിദ്യാർഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ നേരിട്ടുള്ള സന്ദേശം” എന്ന കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തത്.
വിദ്യാർഥികൾക്ക് നേരെയുണ്ടായ സംഭവത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്തണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടതായി രാഹുൽ പറഞ്ഞു. എന്നാൽ സർക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കർ അറിയിച്ചതെന്നും, ഈ വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിന് താൽപര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാർഥികളുടെ പ്രശ്നം രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചതെന്ന് രാഹുൽ പറഞ്ഞു. വിദ്യാർഥികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം തകരുന്നതെന്തുകൊണ്ടാണെന്നും, ചോദ്യപ്പേപ്പർ ചോർച്ചകൾ ആവർത്തിക്കുന്നതെന്തുകൊണ്ടാണെന്നും, വിദ്യാഭ്യാസ ചെലവ് വർധിച്ചതിന്റെ കാരണം എന്താണെന്നും രാഹുൽ ചോദിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുടുംബങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പരീക്ഷാ സംവിധാനത്തിലും വിദ്യാഭ്യാസ മേഖലയിലും അടിയന്തര പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.




