ഹൈദരാബാദ്: സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ അംഗത്തെ ടാക്സിക്കുള്ളിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി സ്വദേശിയായ ഇറപൊഗു പ്രശാന്ത് കുമാർ (23) ആണ് പിടിയിലായത്. ജൂലൈ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിമാനക്കമ്പനിക്ക് വേണ്ടി സർവീസ് നടത്തുന്ന ടാക്സിയിൽ ഷംഷാബാദിൽ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് 37-കാരിയായ കാബിൻ ക്രൂ അംഗം ആക്രമണത്തിനിരയായത്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രതി വാഹനം തെറ്റായ വഴിയിലൂടെ ഓടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയെന്നാണ് പരാതി.
ഇത് ചോദ്യം ചെയ്ത യുവതിയോട് മൂത്രമൊഴിക്കാനാണെന്ന് പറഞ്ഞ് ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഏതാനും മിനിറ്റുകൾക്കുശേഷം തിരിച്ചെത്തിയ ഇയാൾ കാറിന്റെ പിൻവാതിൽ തുറന്ന് അകത്ത് കയറി പിൻസീറ്റിലിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പ്രതിയെ ശക്തമായി ചെറുത്ത യുവതി ഇയാളെ തള്ളിമാറ്റി കാറിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് റോഡിലിറങ്ങി സഹായം തേടി ബഹളം വെച്ചപ്പോൾ പ്രതി വാഹനവുമായി കടന്നുകളഞ്ഞു. പിന്നീട് വിമാനത്താവളത്തിലെ പൊലീസ് ഔട്ട്പോസ്റ്റിലെത്തി യുവതി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ പിറ്റേദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സംഭവത്തെ തുടർന്ന് വാടകയ്ക്ക് സർവീസ് നടത്തുന്ന ടാക്സികളിലെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കണമെന്ന് ബന്ധപ്പെട്ട വിമാനക്കമ്പനിക്ക് പൊലീസ് നിർദേശം നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ജീവനക്കാരിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.




