തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്ങ് തടയാൻ ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. റാഗിങ്ങ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ അറിയിക്കാനായി ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിയമത്തിന്റെ കരടും മൊബൈൽ ആപ്പും ഉടൻ തയ്യാറാക്കും.
റാഗിങ്ങ് പരാതികൾ മൊബൈൽ ഫോണിലൂടെ നേരിട്ട് നൽകാൻ കഴിയുന്ന സംവിധാനമായിരിക്കും ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’. പരാതി ലഭിക്കുന്നതോടെ കോളേജിലെ ആന്റി റാഗിങ് സമിതി, സ്ഥാപന മേധാവി, സർവകലാശാല, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊലീസ് എന്നിവിടങ്ങളിലേക്ക് ഒരേസമയം വിവരം കൈമാറുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.
പരാതി ലഭിച്ചാൽ ബന്ധപ്പെട്ട അധികൃതർക്ക് ഉടൻ ജാഗ്രതാ നിർദേശം നൽകുന്നതിനൊപ്പം, പരാതിയുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി പരാതിക്കാരന് തത്സമയം അറിയാൻ കഴിയുന്ന ട്രാക്കിങ് സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തും. പരാതിക്കാരന്റെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
2024 ഫെബ്രുവരിയിൽ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയായ സിദ്ധാർഥ് സഹപാഠികളുടെ റാഗിങ്ങിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. ഇതിന് പിന്നാലെ നിലവിലുള്ള റാഗിങ് വിരുദ്ധ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും, പരാതി നൽകുന്നതിനും അതിവേഗ നടപടി ഉറപ്പാക്കുന്നതിനുമായി ഫലപ്രദമായ സംവിധാനം ഒരുക്കണമെന്നും വ്യാപക ആവശ്യം ഉയർന്നിരുന്നു.




