ആലപ്പുഴ: ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു–24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘവുമായി ബന്ധപ്പെട്ടിരുന്ന അഖിലും കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ലഹരിസംഘവും തമ്മിൽ കഴിഞ്ഞ ദിവസം ബാറിൽ വച്ച് തർക്കവും സംഘർഷവും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അന്ന് അഖിലിനെ കൊല്ലുമെന്ന് എതിർസംഘം ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് ആക്രമണം നടന്നത്. ഓട്ടോറിക്ഷയിൽ എത്തിയ മൂന്നുപേരിൽ രണ്ടുപേർ വീടിന് മുന്നിൽ ഇറങ്ങി. വീടിനോട് ചേർന്ന ഷെഡിലുണ്ടായിരുന്ന അഖിലിനെ സമീപിച്ച ഇവർ മൂന്നു തവണ കുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ ഓട്ടോ ഡ്രൈവർ വാഹനവുമായി കാത്തുനിന്നു.
തുടർന്ന് സംഘം സമീപത്തെ ജങ്ഷനിലെത്തി മറ്റൊരു ഓട്ടോറിക്ഷയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തുകയും ട്രെയിനിൽ രക്ഷപ്പെടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് കായംകുളം കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്ന സംഘത്തിന്റെ തലവനെന്ന് സംശയിക്കുന്ന ഷൽജാദ് എന്ന ഷൽജുവിനെ പൊലീസ് തിരയുകയാണ്. മറ്റ് പ്രതികളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായി ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു. മരിച്ച അഖിലിന്റെ മാതാവ് മഞ്ജുഷയും സഹോദരൻ അമലുമാണ്.




