ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ കോളജ് അധ്യാപികയെ പിതാവ് കോളജ് ക്യാമ്പസിൽ കുത്തിപ്പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ലക്ഷ്മി ദുർഗയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കേസിൽ പിതാവായ നാഗേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 25-ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ടാക്സി ഡ്രൈവറായ നാഗേന്ദ്ര മകളെ കാണാനായി കോളജിലെത്തി. തുടർന്ന് വകുപ്പ് മേധാവിയുടെ മുറിയിൽ ഇരുവരും സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മകളെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
നെഞ്ചിലും കഴുത്തിലും വയറിലും നിരവധി തവണ കുത്തേറ്റ ലക്ഷ്മി ദുർഗയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട നാഗേന്ദ്രയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹാലോചനയുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകൾക്കായി കണ്ടെത്തിയ വിവാഹാലോചനയിൽ വരന്റെ കുടുംബത്തോട് 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും മകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ച തുകയാണിതെന്ന് നാഗേന്ദ്ര പറഞ്ഞതായും പോലീസ് അറിയിച്ചു. വിവാഹശേഷം മകളുടെ മുഴുവൻ ശമ്പളവും ഭർത്താവിന് നൽകണമെന്ന നിബന്ധനയും ഇയാൾ മുന്നോട്ടുവെച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഈ ആവശ്യങ്ങളെ ലക്ഷ്മി ദുർഗയും അമ്മയും എതിർത്തതോടെ കുടുംബത്തിൽ തർക്കം രൂക്ഷമായിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് കോളജിലെത്തി ആക്രമണം നടത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




