വാഷിങ്ടൺ: ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് പുതിയ കരാർ പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസിന്റെ പൂർണ നിരായുധീകരണവും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റവും ഉൾപ്പെടുന്ന സമാധാന ചട്ടക്കൂടാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ, ഗാസയിലെ സമാധാന ശ്രമങ്ങളിൽ ചരിത്രപരമായ മുന്നേറ്റമാണിതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം ഗാസയിൽ പുതിയ പലസ്തീൻ ഭരണസംവിധാനം രൂപീകരിക്കാനും ഈ കരാർ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ നിരായുധീകരണ പുരോഗതിക്കനുസരിച്ചായിരിക്കും കരാർ ഘട്ടംഘട്ടമായി നടപ്പാക്കുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഒമ്പത് മാസം മുമ്പ് അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നെങ്കിലും രണ്ടാംഘട്ട ചർച്ചകൾ മുന്നോട്ടുപോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സമാധാന നിർദേശവുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപ് രൂപീകരിച്ചെന്ന് പറയുന്ന ‘ബോർഡ് ഓഫ് പീസ്’ എന്ന സമിതിയുടെ നേതൃത്വത്തിലാണ് നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
സമാധാന നിർദേശത്തിലെ പ്രധാന കാര്യങ്ങൾ
- ഹമാസും മറ്റ് സായുധ സംഘടനകളും ആയുധങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നതിന് അനുസരിച്ച് ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറും.
- കരാർ അംഗീകരിച്ച ശേഷം 72 മണിക്കൂറിനകം എല്ലാ ബന്ദികളെയും മോചിപ്പിക്കണം.
- പകരമായി 250 ജീവപര്യന്തം തടവുകാരെയും 2023 ഒക്ടോബർ 7ന് ശേഷം അറസ്റ്റിലായ 1,700 പലസ്തീൻകാരെയും ഇസ്രയേൽ മോചിപ്പിക്കും.
- ഗാസയുടെ ദൈനംദിന ഭരണചുമതല രാഷ്ട്രീയനിരപേക്ഷമായ ഒരു പലസ്തീൻ കമ്മിറ്റിക്ക് കൈമാറും.
- ഗാസയിലെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സ്ഥിരതാസേനയെ വിന്യസിക്കുകയും പലസ്തീൻ പോലീസ് സേനയ്ക്ക് പരിശീലനം നൽകുകയും ചെയ്യും.
- ഗാസയുടെ പുനർനിർമാണത്തിനായി വൻ സാമ്പത്തിക സഹായവും അടിസ്ഥാനസൗകര്യ വികസന പദ്ധതികളും നടപ്പാക്കും.
- മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ ഗാസയിലെത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും.
- ഹമാസ് ആയുധം ഉപേക്ഷിച്ചാൽ പൊതുമാപ്പ് പരിഗണിക്കുമെന്നും ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്നും പദ്ധതിയിൽ പറയുന്നു.
- ഗാസയെ ഇസ്രയേൽ കൈവശപ്പെടുത്തുകയോ സ്വന്തം രാജ്യത്തോട് കൂട്ടിച്ചേർക്കുകയോ ചെയ്യില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.




