തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഇനി ആധാർ നിർബന്ധമാക്കി. വാഹന ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) സ്ഥിരീകരിച്ച ശേഷമേ ഉടമസ്ഥാവകാശം കൈമാറാനാകൂ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻ.ഐ.സി.) മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു.
വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി രാജ്യവ്യാപകമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർണമായും ഓൺലൈൻ, ഫേസ്ലെസ് സംവിധാനത്തിലേക്ക് മാറും. അപേക്ഷയുടെ പകർപ്പ് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതില്ല.
പുതിയ സംവിധാനത്തിലൂടെ ഇടനിലക്കാരുടെ ഇടപെടലും ഓഫീസുകളിലെ അഴിമതിയും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. അപേക്ഷകൾ ആരുടെ മുഖേനയാണ് സമർപ്പിച്ചതെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ മുൻഗണന നൽകി കൈക്കൂലി വാങ്ങുന്ന പ്രവണതയ്ക്കും തടയിടുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
വാഹന രേഖകളിൽ ആധാർ ബന്ധിപ്പിക്കാത്തവർ ഉടൻ തന്നെ അത് പൂർത്തിയാക്കണം. ആധാറിലെയും വാഹന രജിസ്ട്രേഷൻ രേഖകളിലെയും ഉടമയുടെ പേര് ഒരുപോലെയല്ലെങ്കിൽ ആദ്യം പേര് തിരുത്തി രേഖകൾ ഏകീകരിക്കേണ്ടതുണ്ട്. അതുപോലെ, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ പ്രവർത്തനക്ഷമമല്ലെങ്കിൽ പുതിയ നമ്പർ ചേർത്ത ശേഷമേ സേവനം ലഭ്യമാകൂ.
അതേസമയം, 2018-ന് മുമ്പ് ‘സ്മാർട്ട് മൂവ്’ സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നിലവിലെ മൊബൈൽ ഒ.ടി.പി. സംവിധാനം താത്കാലികമായി തുടരും. ‘വാഹൻ’ സോഫ്റ്റ്വെയറിൽ ഒരു സേവനമെങ്കിലും ഉപയോഗിച്ചാൽ പിന്നീട് ആധാർ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറും.
മോട്ടോർ വാഹന വകുപ്പിൽ ലഭിക്കുന്ന അപേക്ഷകളിൽ ഏകദേശം 40 ശതമാനവും വാഹന ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ടവയാണ്. ഈ നടപടികൾ ഓൺലൈനാകുന്നതോടെ ഓഫീസുകളിലെ ജോലിഭാരം കുറയുമെന്നാണ് പ്രതീക്ഷ. വാഹന രേഖകളിൽ നിന്ന് വായ്പാ വിവരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിയും ഇനി ഫേസ്ലെസ് സംവിധാനത്തിലൂടെയായിരിക്കും. അപേക്ഷ ലഭിച്ചാൽ ധനകാര്യ സ്ഥാപനത്തിന് ഓൺലൈൻ അറിയിപ്പ് ലഭിക്കുകയും കുടിശ്ശികയില്ലെന്ന് സ്ഥിരീകരിച്ചാൽ വായ്പാ വിവരങ്ങൾ സോഫ്റ്റ്വെയർ വഴി സ്വമേധയാ നീക്കം ചെയ്യുകയും ചെയ്യും.











