തിരുവനന്തപുരം: ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവുൾപ്പെടെ നൽകിയ കത്തുകൾ മുഖ്യമന്ത്രി കൈമാറിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേസുകളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡി.ജി.പി.ക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയതും നിയമപരമായ പരിശോധനകൾക്ക് ശേഷമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ തുടർനടപടി വേണ്ടെന്ന നിലപാടാണ് വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നതെന്നും അത്തരമൊരു സാഹചര്യത്തിൽ ആഭ്യന്തരമന്ത്രിക്ക് സ്വമേധയാ കുറ്റം ചുമത്താനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനെതിരെ ഒരു തെളിവും വിജിലൻസ് റിപ്പോർട്ടിൽ ഇല്ലായിരുന്നുവെന്നും തെളിവില്ലാത്ത സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി തെളിവ് സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ നടക്കുന്ന പരിശോധനയെയും മന്ത്രി പരാമർശിച്ചു. ജയിലുകളിൽ ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പുലർച്ചെ മുതൽ ജയിൽ വകുപ്പും പൊലീസും ചേർന്നുള്ള സംയുക്ത പരിശോധന സംസ്ഥാനത്തെ വിവിധ ജയിലുകളിൽ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.











