ഭോപ്പാൽ: മധ്യപ്രദേശിൽ കിഡ്നി രോഗിയായ 21കാരൻ ആംബുലൻസിൽ വെച്ച് ശ്വാസം കിട്ടാതെ മരിച്ചതായി പരാതി. മണ്ട്ല ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 108 ആംബുലൻസിൽ വെച്ചാണ് അജിത് ബാരയ്യെ മരിച്ചത്.
ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പ്രവർത്തനക്ഷമമായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ശ്വാസതടസ്സം അനുഭവപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാതാപിതാക്കൾക്കിടയിൽ ഇരിക്കുന്ന യുവാവ് പിന്നീട് അബോധാവസ്ഥയിലാകുന്നതും, മാതാപിതാക്കൾ ഇയാളെ താങ്ങിയിരുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു.


