കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാന്റെ നേതൃത്വത്തിൽ പുറത്തുവിട്ട വിവരമനുസരിച്ച്, വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലാണ് ആക്രമണ ഭീഷണി തടയാനായത്. വടക്കൻ കുവൈത്തിലെ ഒരു പ്രധാന സർക്കാർ കേന്ദ്രത്തെയും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങളെയുമാണ് ആക്രമണം ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡ്രോണുകൾ തകർന്നുവീണതിനെ തുടർന്ന് ചില വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധ സേന പൂർണ സജ്ജതയിലാണെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി സർക്കാർ വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കുന്ന നടപടികളിൽ നിന്ന് ഇറാൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം, രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും ആവർത്തിച്ചു.




