തീരെ മഴയില്ലാതിരുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് മിന്നൽ പ്രളയത്തിലേക്കും ഉരുൾപൊട്ടലുകളിലേക്കും മാറിയ ആഗസ്റ്റ് ആദ്യവാരത്തിലെ കാലാവസ്ഥാ വ്യതിയാനം കേരളത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പത്തനംതിട്ടയിലും കോഴിക്കോട്ടും ഇടുക്കിയിലുമെല്ലാം റെക്കോർഡ് മഴ പെയ്തിറങ്ങിയപ്പോൾ നിരവധി പേരുടെ ജീവൻ പൊലിയുകയും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാകുകയും ചെയ്തു. ദീർഘകാല പ്രവചനങ്ങളെപ്പോലും തെറ്റിച്ചുകൊണ്ട് പെയ്തിറങ്ങിയ ഈ തീവ്രമഴയ്ക്ക് പിന്നിലെ വസ്തുതകളും ശാസ്ത്രീയ കാരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.
പക്ഷേ പെയ്തൊഴിഞ്ഞത് സമാനതകളില്ലാത്ത മഴയായിരുന്നുവെന്നതും സമ്മതിക്കേണ്ടതുണ്ട്. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തെ വിവിധ മഴമാപിനി കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മഴപെയ്ത്തുകളിൽ ഒന്നാണ്. പത്തനംതിട്ടയിലെ വടശ്ശേരിക്കരയിൽ 24 മണിക്കൂറിനുള്ളിൽ 361 മില്ലീമീറ്ററും ലാഹയിൽ 250 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കോഴിക്കോട്ടെ ആനക്കാംപൊയിലിൽ തുടർച്ചയായ 35 മണിക്കൂറിനുള്ളിൽ 340 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. കനത്ത മഴ പശ്ചിമഘട്ട മലനിരകളിൽ അടിയന്തര സാഹചര്യം സൃഷ്ടിക്കുകയും നിരവധി ഉരുൾപൊട്ടലുകൾക്ക് വഴിവെക്കുകയും ചെയ്തു. 2018ലെ പ്രളയത്തിന് സമാനമായ സ്ഥിതിവിശേഷമാണ് ഇതോടെ സംജാതമായത്. സ്വാഭാവികമായും ഇത് പഴയ ഓർമ്മകളിലേക്കും ഭീതിയിലേക്കും നയിച്ചു.
ഏതാനും മണിക്കൂറുകൾ ശക്തമായ മഴ പെയ്താൽ പ്രധാന പ്രദേശങ്ങളും റാന്നി പോലുള്ള നഗരങ്ങളെയെല്ലാം വെള്ളത്തിനടിയിലാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ചെറിയൊരു മഴയിൽ പോലും പല നദികളും പൊടുന്നനെ കരകവിഞ്ഞൊഴുകി ജനവാസമേഖലകളെ മുക്കുന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. നദികളിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മണലും എക്കലും കൃത്യമായി നീക്കം ചെയ്യാത്തതും, ഒഴുക്ക് തടസ്സപ്പെട്ടതുമാണ് നദികൾ പെട്ടെന്ന് നിറഞ്ഞുകവിയാൻ പ്രധാന കാരണമായി വലിയൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, നദികളിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ മണൽ അടിയുന്നതും അതിനോടൊപ്പം ചില പ്രദേശങ്ങളിൽ ചതുപ്പുകളും തോടുകളും വ്യാപകമായി നികത്തിയതും കയ്യേറിയതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട് എന്നാണ് ഈ പ്രദേശങ്ങളിൽ നിന്നുള്ളവർ പറയുന്നത്. ഇതോടെ മഴവെള്ളത്തിന് ഒഴുകിപ്പോകാൻ വഴികളില്ലാതെ വരികയും വെള്ളക്കെട്ട് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുകയും ചെയ്യുകയാണ്.
പ്രളയത്തിന് പിന്നാലെ നദികളിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാന്റ് ഓഡിറ്റ് റിപ്പോർട്ടിൽ മണൽ ലഭ്യത കണ്ടെത്തിയ 8 ജില്ലകളിലെ 17 നദികളിൽ നിന്നു മണൽ വാരുന്നതിനായി 2025 മേയിലാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാനും നദികളുടെ സംഭരണശേഷി കൂട്ടാനും ഈ തീരുമാനം വഴിവെക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് തയാറാക്കിയ 12 ഇന മാർഗ്ഗനിർദ്ദേശങ്ങൾ തത്ത്വത്തിൽ അംഗീകരിച്ചുകൊണ്ടായിരുന്നു അന്ന് റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നദികളുടെ സുരക്ഷയും സ്വാഭാവിക ഒഴുക്കും ഉറപ്പാക്കുന്നതിനൊപ്പം കെട്ടിട നിർമ്മാണ മേഖലയിലെ കടുത്ത മണൽക്ഷാമത്തിന് പരിഹാരമാകുമെന്നും സർക്കാർ വിലയിരുത്തിയിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ പമ്പാ നദിയിൽ നിന്ന് മണൽ വാരുന്നതിനായി ക്ഷണിച്ച ടെൻഡർ നടപടികൾ വൻ നിയമക്കുരുക്കിൽ പെടുകയായിരുന്നു. ഇതോടെ മറ്റ് നദികളിൽ നടത്താനിരുന്ന ടെൻഡർ നടപടികളും പൂർണ്ണമായി മുടങ്ങി. നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉയർന്ന പ്രതിഷേധങ്ങളും കോടതി നടപടികളുമാണ് സർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായത്.
പരിസ്ഥിതി സംഘടനകളുടെയും ചില കോണുകളിൽ നിന്നുള്ള പരിസ്ഥിതി സ്നേഹികളുടെയും എതിർപ്പുകളെ ഭയന്ന് സർക്കാർ വിഷയത്തിൽ മെല്ലേപ്പോക്ക് നയം സ്വീകരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന ആരോപണങ്ങൾ വീണ്ടും ഉയരുകയാണ്. നദികളിൽ നിന്ന് മണൽ വാരുന്നത് പാരിസ്ഥിതിക നാശത്തിന് വഴിവെക്കുമെന്ന വാദമുയർത്തി പ്രതിഷേധങ്ങൾ ഉയർന്നതോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർ മടിച്ചു നിൽക്കുകയായിരുന്നു. അതേസമയം, നിലവിലെ കടുത്ത വെള്ളപ്പൊക്ക സാഹചര്യത്തിൽ നിയമക്കുരുക്കുകൾ വേഗത്തിൽ പരിഹരിച്ച് നദികളിൽ നിന്ന് ആവശ്യത്തിന് മണൽ നീക്കം ചെയ്യണമെന്ന ആവശ്യം വിവിധ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നദികളുടെ ആഴം കൂട്ടാതെ പ്രളയ ഭീഷണി നേരിടാനാകില്ലെന്നാണ് ഇവരുടെ പക്ഷം.
വർഷങ്ങളായി ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നതിനാൽ നദികളുടെ സംഭരണശേഷി പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഇതിനാൽ തന്നെയാണ് ഒന്നോ രണ്ടോ മണിക്കൂർ കനത്ത മഴ പെയ്യുമ്പോൾ തന്നെ ജനവാസ മേഖലകളിലേക്ക് വെള്ളം ഇരച്ചുകയറുന്നതെന്നാണ് ദുരന്തനിവാരണ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണൽ കൃത്യമായി മാറ്റിയാൽ നദികളുടെ സംരക്ഷണത്തിനൊപ്പം തന്നെ സംസ്ഥാനത്തെ നിർമ്മാണ മേഖല നേരിടുന്ന വിലക്കയറ്റത്തിനും മണൽക്ഷാമത്തിനും അത് വലിയ പരിഹാരമാകുമായിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും മെല്ലേപ്പോക്കും കാരണം പദ്ധതി ഇപ്പോഴും കടലാസിൽ തന്നെ വിശ്രമിക്കുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുകൾക്കിടെ, നദികളിലെ തടസ്സങ്ങൾ നീക്കാനും മണൽ നീക്കം ചെയ്യുന്നതിലെ നിയമതടസ്സങ്ങൾ മാറ്റാനും സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും വരും വർഷങ്ങളിലും സമാനമായ പ്രളയദുരന്തങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
നമ്മുടെ കാലാവസ്ഥാ പ്രവചനങ്ങൾ പാളുന്നതും വീണ്ടും ചർച്ചയാവുന്നുണ്ട്. വൻകിട മൺസൂൺ സംവിധാനങ്ങളെ നിരീക്ഷിക്കാൻ സജ്ജമാക്കിയ പരമ്പരാഗത റഡാർ മോഡലുകൾക്ക് പ്രാദേശികമായി പെട്ടെന്ന് രൂപപ്പെടുന്ന മേഘരൂപീകരണങ്ങളെ കണക്കുകൂട്ടാൻ സാധിക്കാതെ പോയതാണ് പ്രവചനം പാളാൻ ഇടയാക്കിയത്. അടുത്ത സംശയം ഇപ്പോൾ നടന്നിരിക്കുന്നത് മേഘവിസ്ഫോടനമാണോ എന്നതാണ്. പത്തു കിലോമീറ്റർ ചുറ്റളവിൽ ഒരു മണിക്കൂറിനുള്ളിൽ 100 മില്ലീമീറ്ററോ അതിൽ കൂടുതലോ മഴ പെയ്യുന്നതിനെയാണ് സാങ്കേതികമായി മേഘവിസ്ഫോടനം എന്ന് പറയുന്നത്. സംസ്ഥാനത്ത് ഔദ്യോഗികമായി മേഘവിസ്ഫോടനം നടന്നിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
ഇനി ഇപ്പോൾ പെയ്ത മഴയുടെ കാരണമായി വിദഗ്ധർ പറയുന്നത്, മഴ കുറഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ പശ്ചിമഘട്ടത്തിലെ അന്തരീക്ഷ താപനില വളരെ ഉയർന്ന നിലയിലായിരുന്നു. ഈ ചൂടുള്ള വായുവിലേക്ക് ഈർപ്പമുള്ള കടൽക്കാറ്റ് അടിച്ചു കയറിയപ്പോൾ കുത്തനെയുള്ള വായുപ്രവാഹങ്ങൾ രൂപപ്പെട്ടു. പശ്ചിമഘട്ട മലനിരകളിൽ തട്ടി ഈ വായുപിണ്ഡങ്ങൾ അതിവേഗം മുകളിലേക്ക് ഉയരുകയും നീരാവി പെട്ടെന്ന് ഘനീഭവിച്ച് ഭീമൻ മേഘങ്ങളായി മാറി ഒരേ സമയം പെയ്തിറങ്ങുകയുമായിരുന്നു എന്നുമാണ്. കഴിഞ്ഞ മൂന്ന് വർഷത്തെ മൺസൂൺ സീസണുകൾ പരിശോധിച്ചാൽ കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വന്ന ഭീതിജനകമായ മാറ്റം വ്യക്തമാകും.
സീസണിൽ ആകെ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവുണ്ടെങ്കിലും, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അതിതീവ്രമായി പെയ്തിറങ്ങുന്ന മഴയാണ് ഇപ്പോൾ ഉണ്ടാകുന്നത്. മഴ ദിവസങ്ങൾ കുറയുകയും എന്നാൽ പെയ്യുന്ന സമയത്ത് വൻ ദുരന്ത വിതയ്ക്കുന്ന രീതിയിലേക്ക് കേരളത്തിലെ മൺസൂൺ മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവായി ഇതിനെ കാണാനാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.




