ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് തമിഴ്നാട് സർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകളുടെ താൽപര്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കണമെന്ന് ഉദയനിധി സ്റ്റാലിനോട് ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യൽ നടപടി ഇന്ന് തന്നെ പൂർത്തിയാക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അറസ്റ്റ് നടന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ തഞ്ചാവൂർ പൊലീസ് ഇന്ന് രാവിലെയാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഉദയനിധിക്കെതിരെ വംശീയാധിക്ഷേപം, കലാപാഹ്വാനം, വ്യക്തി അപമാനം, സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു.
അറസ്റ്റിന് പിന്നാലെ ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചിരുന്നു. താൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം അടിയന്തരാവസ്ഥയേക്കാൾ മോശമാണെന്നും ഉദയനിധി ആരോപിച്ചു.
അറസ്റ്റിന് പിന്നാലെ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ഉദയനിധിയെ പൊലീസ് വാഹനത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. അതേസമയം, ടിവികെ പ്രവർത്തകർ അറസ്റ്റിനെ തുടർന്ന് ആഹ്ലാദ പ്രകടനം നടത്തി.
ഉദയനിധിയുടെ അറസ്റ്റ് വിഷയം ഡിഎംകെ രാജ്യസഭയിലും ഉന്നയിച്ചു. പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തുവെന്നും തമിഴ്നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായെന്നും ഡിഎംകെ എംപി തിരുച്ചി ശിവ ആരോപിച്ചു. എന്നാൽ ഇത് സംസ്ഥാന വിഷയമാണെന്നായിരുന്നു ഗവർണർ സി.പി. രാധാകൃഷ്ണന്റെ പ്രതികരണം.
കാവേരി നദീജല വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിൻ നടി തൃഷയെക്കുറിച്ച് ദ്വയാർഥ പരാമർശം നടത്തിയത്. ഇതിനെതിരെ ടിവികെയും ബിജെപിയും ഉൾപ്പെടെയുള്ള സംഘടനകൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.




